തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ആണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാകുന്ന കാര്യം. പത്ത് മാസത്തെ ഗൂഢാലോചന നടന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തിൽ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തീരുമാനിച്ചത്. ജാതകദോഷം പറഞ്ഞത് ഷാരോണിനെ കബളിപ്പിക്കാനെന്നും കുറ്റപത്രത്തിലുണ്ട്. വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പ്രണയത്തിൽനിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. നെയ്യൂർ സിഎസ്ഐ കോളജിലെ ശുചിമുറിയിൽ വച്ചായിരുന്നു ആദ്യം വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി ഷാരോണിന് കുടിക്കാൻ നൽകി. എന്നാൽ കയ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പിക്കളയുകയായിരുന്നു.
പിന്നീട് കുഴുത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്ന് വ്യക്തമായത്.
കേസ് അന്വേഷണത്തിനിടെ ഷാരോണിന്റെയും ഗ്രീഷ്മയുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം വീണ്ടെടുത്തു. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തി. ത്രിപ്പരപ്പിൽ ജൂൺ ജൂലൈ മാസങ്ങളിൽ ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് താമസിച്ച ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തി. ആകാശവാണിയിൽ നടത്തിയ ശബ്ദപരിശോധനാ റിപ്പോർട്ടു കൂടി ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷസംഘത്തിന്റെ നീക്കം. കൊലപാതകം നടന്ന് 73 ദിവസം പിന്നിടുമ്പോഴാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കുറ്റപത്രം തയാറാകുന്നത്.
ഡിവൈഎസ്പി എ.ജെ.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആദ്യം മുതലെ ആരോപിച്ചിരുന്നു.
അതേസമയം ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചത് പൊലീസിന്റെ ഭീഷണിയെ തുടർന്നാണെന്ന് ഗ്രീഷ്മ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മ ഇപ്പോൾ കഴിയുന്നത്. ഷാരോൺ വധക്കേസിൽ കുറ്റപത്രം നെയ്യാറ്റിൻകര കോടതിയിലാണ് അന്വേഷണ സംഘം നൽകുക. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്. കേസിൽ സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.