പാലക്കാട്: കുതിരാൻ തുരങ്ക പാതയ്ക്ക് സമീപത്തുള്ള വഴുക്കുമ്പാറ മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി. സ്ഥലം സന്ദർശിച്ച റവന്യു മന്ത്രി കെ. രാജൻ, ദേശീയ പാത അഥോറിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ, നിർമാണത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായതായി മന്ത്രി പ്രതികരിച്ചു. നിർമാണത്തിൽ പ്രശ്നമുണ്ടെങ്കിൽ എന്തിനാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതെന്ന് ചോദിച്ച മന്ത്രി, സംഭവമറിഞ്ഞ ദേശീയ പാത അഥോറിറ്റി രാത്രിയെത്തി റോഡിലെ ഓട്ട അടച്ചെന്ന് വിമർശിച്ചു.
പ്രോജക്ട് ഡയറക്ടറോട് അടിയന്തരമായി സ്ഥലത്തെത്താൻ നിർദേശം നൽകിയതായും പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും അദേഹം അറിയിച്ചു. കരാറുകാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ട് ലഭിച്ചയുടൻ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.