സിംല: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് വരെ 65.50% പോളിംഗ് രേഖപ്പെടുത്തി. അതേസമയം, ചില പൊളിംഗ് ബൂത്തുകളിൽ വരിനിൽക്കുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. അതിനാൽ പോളിംഗ് ശതമാനം വർധിക്കും.
പുതുമുഖങ്ങളടക്കം വോട്ടർമാർ നല്ല നിലയിൽ വോട്ട് ചെയ്യാനെത്തിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 2017ൽ 74.6 ശതമാനമായിരുന്നു പോളിംഗ്. 68 മണ്ഡലങ്ങളിലായി 412 സ്ഥാനാർഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിനായി 7,884 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നഡ്ഡയും പത്നി മല്ലിക നഡ്ഡയും ബിലാസ്പൂർ മണ്ഡലത്തിലെ വിജയ്പൂരിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേം കുമാർ ധൂമലിനൊപ്പം സമീർപൂരിൽ വോട്ട് ചെയ്തപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് സിംല മണ്ഡലത്തിലെ രാംപൂരിൽ വോട്ട് രേഖപ്പെടുത്തി.
മണ്ഡി മേഖലയിലെ ബൂത്തിലാണ് സെറാജ് മണ്ഡലത്തിലെ വോട്ടറായ മുഖ്യമന്ത്രി ജയറാം ഠാക്കൂർ വോട്ട് ചെയ്തത്. അതിനിടെ, ബിജെപി വ്യാജക്കത്ത് പ്രചരിപ്പിച്ചെന്ന് ആരോപിച്ച്, ബിജെപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഭരണം നിലനിർത്താൻ ബിജെപിയും അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. അഭിപ്രായ സർവേകളും ഇതു ശരിവയ്ക്കുന്നു. ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നല്കിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രചാരണത്തിനു ചുക്കാൻപിടിച്ചത്.