കൊല്ലം: ചടയമംഗലം മന്ത്രവാദ കേസ് ഇനി അന്വേഷിക്കുക പ്രത്യേകസംഘം. കൊട്ടാരക്കര ഡിവൈഎസ്പി ഡി.വിജയകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക രണ്ട് സംഘങ്ങൾക്കാണ് അന്വേഷണ ചുമതല കൈമാറിരിക്കുന്നത്. മന്ത്രവാദത്തിൻ്റെ മറവിൽ പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ ചെയ്തായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
മന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ സർക്കാരിന് എതിരെ വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറുന്നത്. പ്രതികൾ എല്ലാവരും സംസ്ഥാനം വിട്ടില്ലെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം.
പെൺകുട്ടികളെ നഗ്നപൂജ ചെയ്ത് അബ്ദുൽ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി പൊലീസിന് മുമ്പിൽ എത്തി. മൂന്നുവർഷം മുമ്പ് അബ്ദുൽ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേർന്ന് പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ നിലവിൽ ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജ നടത്താൻ ഭർതൃവീട്ടുകാർ അബ്ദുൾ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രവാദത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും അബ്ദുൾ ജബ്ബാറിന്റെ മുന്നിൽ എത്തിച്ചത്. നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെൺകുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തൽ.