ഇരിട്ടി:കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് നൂറുവെടിയുണ്ടകൾ കണ്ടെത്തിയ യ സംഭവത്തിൽ അന്വേഷണ സംഘം കർണാടക കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചു. നായാട്ടു സംഘത്തിന് വേണ്ടിയാണ് വെടിയുണ്ടകൾ അതിർത്തി കടത്തി കൊണ്ടു വന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കർണാടകയിൽ നിന്നും നാടൻതോക്കുകളും വ്യാപകമായി എത്തുന്നുണ്ടെന്നാണ് വിവരം. വന്യമൃഗശല്യം നേരിടാനെന്ന മറവിലാണ് കള്ളതോക്കും തിരകളും കടത്തുന്നത്. കർണാടയിലെ വീരാജ് പേട്ട, മൈസൂര് എന്നിവടങ്ങളിൽ കള്ളത്തോക്ക് വിതരണം ചെയ്യുന്നതിനായി പ്രത്യേക ഏജന്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. എന്നാൽ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും നൂറുവെടിയുണ്ടകളാണ് എക്സൈസ് പിടികൂടിയത്. എന്നാൽ ഈ വിവരം എക്സൈസ് പൊലിസിനെ അറിയിച്ചത് ഏഴുമണിക്കൂർ കഴിഞ്ഞാണ്. ഇതു അന്വേഷണത്തിന് തടസമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതോടെ ബസ് യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസിൽ കൂടുതൽ പരിശോധന നടത്താനോ പൊലിസിന് കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചന.
ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ്് ആയതിനാലാണ് പൊലിസിന് എക്സൈസ് വെടിയുണ്ടകൾ കൈമാറിയത്. റൂറൽ ജില്ലാ പൊലിസ് മേധാവി പി.ബി രാജീവ് വിവരമറിഞ്ഞയുടൻ സമഗ്രമായ അന്വേഷണം നടത്താൻ ഇരിട്ടി പൊലിസിന് നിർദ്ദേശം നൽകിയിരുന്നു. ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലാണ് പൊലിസ് കർണാടകയിലെത്തി അന്വേഷണമാരംഭിച്ചത്.
ഇരിട്ടി കിളിയന്തറയിൽ നടത്തിയ വാഹനപരിശോധനയിലാണ് കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ നൂറു പാക്കറ്റുകളിലായി നൂറ് നാടൻ തോക്കു തിരകൾ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാവിലെ പതിനൊന്നുമണിക്കാണ് സംഭവം. പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർനടപടികൾക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് രാത്രി ഏഴുമണിയോടെയാണ്. ഇതിനുശേഷമാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ബസ് ജീവനക്കാരെ പൊലിസ്ചോദ്യം ചെയ്തെങ്കിലും തങ്ങൾക്കൊന്നും അറിയില്ലെന്ന മറുപടിയാണ് നൽകിയത്. വരുംദിവസങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് ഇരിട്ടി പൊലിസ് അറിയിച്ചു.