കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് ഹൈക്കോടതി. പ്രിയ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണ് സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കോടതി ചോദിച്ചു. അസോസിയേറ്റ് പ്രഫസര്‍ എന്നത് കുട്ടിക്കളിയല്ലെന്നും എല്ലാ നിയമനങ്ങളിലും സുതാര്യതവേണമെന്നും ഹൈക്കോടതി പറഞ്ഞു.
പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ രജിസ്ട്രാർക്കും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. രജിസ്ട്രാറുടെ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു കോടതി പരാമർശം.
നേരത്തെ പ്രിയാ വർഗീസിന് മതിയായ യോഗ്യത ഇല്ല എന്ന കാര്യം യു.ജി.സി. ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവ്വകലാശാല കോടതിയെ അറിയിച്ചത്. ഏത് തലത്തിലുള്ള അധ്യാപക നിയമനമാണെങ്കിലും മികവില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി