ന്യൂഡൽഹി: ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീംകോടതി. ഫെർടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) എന്ന സ്ഥാപനത്തിൽ ആശ്രിതനിമനം നൽകണമെന്ന കേരളത്തിൽ നിന്നുള്ള യുവതിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്.
പിതാവ് സർവീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാൽ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതി അമ്മയോടൊപ്പമല്ല ഇപ്പോൾ താമസിക്കുന്നതെന്ന് മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രിംകോടതി അപ്പീൽ തള്ളിയത്. 1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹർജി പരിഗണിക്കാൻ കമ്പനിയോട് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്ട് സുപ്രിംകോടതിയെ സമീപിച്ചത്.
ഒരു വ്യക്തി മരണപ്പെടുമ്പോൾ അയാളെ ആശ്രയിച്ചുജീവിക്കുന്നവർക്ക് പിന്നീട് ഉപജീവനമാർഗമില്ലാത്ത ഘട്ടത്തിലാണ് ആനുകൂല്യമെന്ന നിലയിൽ ആശ്രിത നിയമനം നൽകുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്നാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇതിനെ ഒരു അവകാശമായി കണ്ട് നിയമനത്തിനായി വാദിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.