നിലമ്പൂർ രാധ വധക്കേസ്; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ

0

ദില്ലി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രിം കോടതിയിൽ. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ദൃക്ഷസാക്ഷികളില്ലാത്ത കേസില്‍ പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിൻ്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതിനെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.

2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം അഞ്ച് ദിവസത്തിനുശേഷം ചുള്ളിയോട് ഒരു കുളത്തിലാണ് കണ്ടെത്തിയത്. രാവിലെ ഓഫീസ് അടിച്ചുവാരാന്‍ എത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഓട്ടോയില്‍ കൊണ്ടുപോയി കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിന്നാലെതന്നെ ബിജു നായരേയും സുഹൃത്ത് ഷംസുദ്ദീനേയും പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ ബന്ധങ്ങള്‍ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയില്‍ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്‍റെ സഹായത്തോടെ രാധയെ കൊലപെടുത്തി കുളത്തില്‍ തള്ളിയെന്നായിരുന്നു പൊലീസ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here