ഏറ്റുമാനൂർ: കുടുംബവഴക്കിനെ തുടർന്നു ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മഞ്ജു പ്രദീപിന്റെ (44) ആരോഗ്യനിലയിൽ നേരിയ പുരോഗതി മാത്രം. ശരീരം മുഴുവനും വെട്ടേറ്റ് വികൃതമായ മഞ്ജു ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. മഞ്ജുവിന്റെ വലതു കയ്യിൽ നിന്നും വെട്ടേറ്റ് അറ്റുപോയ മൂന്ന് വിരലുകൾ തുന്നിച്ചേർക്കാൻ കഴിയില്ല. ഇതേസമയം ഇടതു കൈമുട്ടിനു താഴെ മുറിവേറ്റ് തൂങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ മുഖത്തും തലയ്ക്കു പിന്നിലുമുള്ള മുറിവുകൾ തുന്നിക്കെട്ടി. ഇടതു കവിൾ, ഇടതു ചെവി എന്നിവിടങ്ങളിലാണ് മുറിവുകളുള്ളത്. മൂക്കിനും ചുണ്ടിലും വാക്കത്തി കൊണ്ടു വെട്ടേറ്റു. ചുണ്ടു പിളർന്ന നിലയിലുമായിരുന്നു. വലതു തോളെല്ലിനും മുറിവ് ഉണ്ടായിരുന്നെന്നു ഡോക്ടർമാർ പറഞ്ഞു. മഞ്ജുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം കാണക്കാരിയിലെ വാടക വീട്ടിൽ വച്ചാണ് മഞ്ജുവിനു ഭർത്താവിന്റെ വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് പ്രദീപ് മഞ്ജുവിനെ വെട്ടുകയായിരുന്നു.
മക്കളുടെ കൺമുൻപിൽ വച്ചായിരുന്നു സംഭവം. രണ്ടു കുട്ടികളെയും കുറുമുള്ളൂരിലെ കുടുംബ വീട്ടിലേക്ക് മാറ്റി. അതേസമയം ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രദീപ് കുമാറിനെ ഇനിയും പിടികൂടാനായില്ല. മൊബൈൽ ഫോൺ ആണെന്നും ഉഴവൂർ, രാമപുരം ടവറിനു കീഴിലാണ് ഉള്ളതെന്നുമാണ് പൊലീസിന്റെ നിഗമനം. പൊലീസ് കാണക്കാരിയിലെ വീട്ടിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തു. കുറവിലങ്ങാട് എസ്എച്ച് ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.