കൊട്ടാരക്കര: രക്തം ഛർദിച്ച് മകൻ മരിച്ചതിന് തൊട്ടു പിന്നാലെ അമ്മയും മരിച്ചു. സദാനന്ദപുരം പനവേലി പുത്തൻവീട്ടിൽ സന്തോഷ് (50), അമ്മ ചെല്ലമ്മ എന്നിവരാണ് മിനറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സന്തോഷും മകൻ സൂരജും (14) അമ്മ ചെല്ലമ്മയുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. മദ്യത്തിനടിമയായ സന്തോഷ് ഒരാഴ്ചയായി സൂരജിനെ വീട്ടിനുള്ളിൽ കയറ്റിയിരുന്നില്ല. ചെല്ലമ്മയെ മുറിക്കുള്ളിൽ അടച്ചിടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ അവശനായ സന്തോഷ്, സൂരജിനെ വീട്ടിനുള്ളിൽ കയറ്റുകയും തുടർന്ന് രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. സൂരജ് അറിയിച്ചതനുസരിച്ച് സുഹൃത്തുക്കളെത്തി സന്തോഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴേക്കും അമ്മ ചെല്ലമ്മയും മരിച്ചു. സന്തോഷിന്റെ മരണം അമിതമദ്യപാനത്താലുണ്ടായ രോഗംമൂലവും ചെല്ലമ്മയുടെ മരണം ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലും ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഡിവൈ.എസ്‌പി. ജി.ഡി.വിജയകുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പത്തുവർഷംമുമ്പ് പിണങ്ങിപ്പോയ സന്തോഷിന്റെ ആദ്യ ഭാര്യ ഒഡിഷ സ്വദേശി റോഷ്നിയിലുള്ള മകനാണ് സൂരജ്. സഹോദരി സൗമ്യ (11) അമ്മയ്‌ക്കൊപ്പമാണ്. ഒപ്പമുണ്ടായിരുന്ന രണ്ടാംഭാര്യ ഷൈനി മൂന്നുമാസമായി തിരുവനന്തപുരത്താണ്. സന്തോഷിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ മാറിത്താമസിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു