പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വീട്ടിൽ ബെന്നിജോണിന്റെ മകൻ ജോൺസൺ ബെന്നി (19) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയെ യുവാവ് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഒരു തവണ കൂടി ഇയാൾ പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ജനുവരി 22 ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതിനേഴുകാരിയെ വീട്ടിൽ നിന്നും പ്രതി വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ എത്തിച്ച് പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.
ഒക്ടോബർ എട്ടിന് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞും പ്രതി പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കീഴ്‌വായ്‌പ്പൂർ പൊലീസ് കൗൺസിലിങ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനെത്തുടർന്ന്, വീടിനു സമീപത്തുനിന്നും ചൊവ്വാഴ്‌ച്ച പിടികൂടുകയായിരുന്നു. പെൺകുട്ടിയെ വീഡിയോ കാളിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി. മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എസ് സി പി ഓ അൻസിം, സി പി ഓമാരായ ജെയ്സൺ സാമൂവൽ, സജി ഇസ്മായിൽ എന്നിവരാണ് പങ്കെടുത്തത്.