ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക നീറോയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങൾ പ്രാണഭയത്താൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പിൽ കറങ്ങിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ് പിണറായി വിജയനെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. വീണ്ടും ജനങ്ങൾ അധികാരത്തിലേറ്റി എന്നുളളത് ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസൻസ് അല്ല. ആരാണ് വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
വിദേശകാര്യങ്ങൾ പൂർണമായും കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. സംസ്ഥാനം ഏതെങ്കിലും കരാറിൽ ഒപ്പിടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോ?. ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്നുള്ള വാർത്തകൾ പത്രങ്ങളിൽ വരുന്നത് ഗതികേടാണെന്നും മുരളീധരൻ പറഞ്ഞു. വിദേശത്തെ ഏതെങ്കിലു റിക്രൂട്ടിങ് ഏജൻസിയുമായി നോർക്ക എന്താ ധാരണപത്രം ഒപ്പിട്ടിണ്ടുാവാം. അല്ലാതെ വിദേശസർക്കാരുമായി സംസ്ഥാനം ഒരു കരാറിലും ഒപ്പിട്ടിട്ടില്ല.
കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ7500 കോടിയുടെ വിദേശനിക്ഷേപം ഉത്തർ പ്രദേശിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യുപി മുഖ്യമന്ത്രി ഇതുവരെ വിദേശത്തുപോയിട്ടില്ല. അതിനാവശ്യമായ സംവിധാനങ്ങൾ അവിടെ ഒരുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് മുരളീധരൻ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചതെന്നും മുരളീധരൻ പറഞ്ഞു.
നിക്ഷേപമോ, തൊഴിലവസരമോ ലക്ഷ്യമിട്ടല്ല മുഖ്യമന്ത്രി വിദേശത്ത് പോയത്. ഔദ്യോഗിക യാത്ര എന്ന് പറഞ്ഞ് വിദേശത്തുപോകുന്ന മുഖ്യമന്ത്രി ആ രാജ്യത്തെ സർക്കാരുമായി ഏതെല്ലാം കരാറിൽ ഒപ്പിട്ടുവെന്ന് പറയാൻ തയ്യാറാവണം. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര എന്തിന് വേണ്ടിയാണ്.?
കേരളത്തിലെ ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തുന്നതിനോടാണ് തനിക്ക് എതിർപ്പ്, ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും, ഉല്ലാസയാത്രയല്ലെങ്കിൽ വിദേശത്ത് എന്തെല്ലാം ധാരണപത്രത്തിൽ ഒപ്പിട്ടുവെന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുരളീധരൻ പറഞ്ഞു