അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

0

അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും. ഹർത്താലിനെത്തുടർന്നു പ്രതിഭാഗം അഭിഭാഷകർക്കു ഹാജരാകാൻ കഴിയാത്തതിനാൽ വിചാരണ നടപടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു. 59 മുതൽ 64 വരെയുള്ള സാക്ഷികളോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 59ാം സാക്ഷി പത്രോസ് നേരത്തെ മരിച്ചു.

63ാം സാക്ഷി നികുൽ വിദേശത്താണ്. ഇയാളെ വിഡിയോ കോൺഫറൻസ് വഴി വിസ്തരിക്കും. ഇന്നലെ വിസ്തരിക്കേണ്ടിയിരുന്ന സാക്ഷികൾ ഉൾപ്പെടെ 8 സാക്ഷികളെ ഇന്നു വിസ്തരിക്കും. കോടതി നടപടികൾ റെക്കോർഡ് ചെയ്യണമെന്നത് ഉൾപ്പെടെയുള്ള ഹർജികളിൽ ഇന്നു വാദം കേൾക്കും.

അതേ സമയം അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി പാലക്കാട് കുമരംപുത്തൂർ സ്വദേശി ആർ.വി. അബ്ബാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. മണ്ണാർക്കാട് സ്‌പെഷൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അബ്ബാസ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

തനിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നു ഹർജിക്കാരൻ വാദിച്ചു. എന്നാൽ പ്രതിയുടെ ഭീഷണിയെ തുടർന്നു മധു വധക്കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യമുണ്ടെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു. അന്വേഷണം ഫലപ്രദമാകണമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അറിയിച്ചു.

എസ്സി/എസ്ടി അതിക്രമം തടയൽ നിയമത്തിലെ 18ാം വകുപ്പു പ്രകാരം ഇത്തരം കേസിൽ മുൻകൂർ ജാമ്യം നൽകാൻ വിലക്കുണ്ടെന്നു കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം അനുവദിക്കാവുന്ന സാഹചര്യമില്ലെന്നു പറഞ്ഞ് ഹർജി തള്ളി. അട്ടപ്പാടിയിൽ 2018 ഫെബ്രുവരി 22 നാണ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here