എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. മരണ വാര്‍ത്ത ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലന്‍ഡ് ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വയസിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍കാലം ഭരണാധികാരിയായിരുന്ന റിക്കാര്‍ഡ് എലിസബത്തിനാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1952 ഫെബ്രുവരി ആറിനാണ് അവർ രാജ്ഞിയുടെ പദവിയിൽ എത്തിയത്. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.
പിതാവ് ജോർജ് ആറാമന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി.