തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ ആക്രമണത്തിൽ എറിഞ്ഞു തകർത്തത് 59 കെഎസ്ആർടിസി ബസുകൾ. ഇതിൽ 57 എണ്ണം ആർടിസി യും ഒരെണ്ണം ലോ ഫ്ലോർ എസി ബസും ഒരെണ്ണം കെ സ്വിഫ്റ്റ് ബസുമാണ്. 11 ജിവനക്കാർക്ക് കല്ലേറിൽ പരിക്കുണ്ട്. പത്ത് ഡ്രൈവർമാർക്കും ഒരു കണ്ടക്ടറിനുമാണ് പരിക്ക്. ആർടിസി ബസിന്റെ ഗ്ലാസിന് 8000 രൂപയും എസി ലോഫ്ലോർ ബസിന് 40,000 രൂപയും കെ സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചിലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കും. കൂടാതെ നഷ്ടം സഹിച്ച് ഡീസൽ കത്തിയ ഓടിയതും ഓടത്തത് മൂലവും ഉണ്ടായ നഷ്ടം കൂടിയാകുമ്പോൾ കെഎസ്ആർടിസിയ്ക്ക് ഒറ്റ ദിവസം ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്.
അതിനിടെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ വ്യാപക ആക്രമണങ്ങള്‍ നടക്കുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറലായി. ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപകമായി കെ.എസ്.ആര്‍.ടി.സി ബസ്സിനു നേരെ കല്ലേറുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ലത്തീഫ് ഹൈല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്.
മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഇതുപോലെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറ് കിട്ടിയിരുന്നെന്നും അന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി രണ്ടുവര്‍ഷത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ധരിച്ചാണ് പോകുന്നതെന്നും ലത്തീഫ് പറയുന്നു.
അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഈരാറ്റുപേട്ടയില്‍ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികള്‍ നടുറോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാര്‍ജ് നടത്തിയത്. ഈരാറ്റുപേട്ടയില്‍ നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.
പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്. അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരേ വ്യാപക കല്ലേറുണ്ടായി കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളില്‍ കല്ലേറില്‍ നിരവധി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കോടിമതയില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി.അയ്മനം, കാരാപ്പുഴ എന്നിവിടങ്ങളിലും ബസിന് നേരേ കല്ലേറുണ്ടായി.കോട്ടയം നഗരത്തില്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രകടനം നടത്തുകയാണ്.