വയനാട്: ടിപ്പർ ലോറിയുടെ ക്യാരിയർ വൈദ്യുതലൈനിൽ കുടുങ്ങി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് മാവൂർ കുറ്റിക്കടവ് നാലു കണ്ടത്തിൽ ജബ്ബാർ (41) ആണ് മരിച്ചത്. തൊണ്ടർനാട് വാളാംതോട് ക്രഷറിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാൻ ക്യാരിയർ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ കുടുങ്ങി. തുടർന്ന് താഴെയിറങ്ങി ഡോർ അടയ്ക്കാൻ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു വരികയാണ്.
കാസര്‍കോട്: കാസര്‍കോട് ഒഴുക്കിൽപ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട ലത(57)യുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. കുരാംകുണ്ടിലെ രവീന്ദ്രന്‍റെ ഭാര്യയാണ് ലത.പ്ലാച്ചിക്കര വനത്തിലൂടെ ഒഴുകുന്ന തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ തെരച്ചിൽ നടത്തിയ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്.