മലപ്പുറം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് വഴങ്ങിയില്ലെങ്കിൽ പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കുമെന്നും, പരീക്ഷയിൽ തോൽപ്പിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. തുടർന്ന് കുട്ടിയെ കയറിപ്പിടിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി വിവരം മറ്റ് അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രധാന അദ്ധ്യാപകൻ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.
ഇതിന് പിന്നാലെ മൻസൂർ അലി ഒളിവിൽ പോയിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലായിരുന്നു ഇയാളെ പിടികൂടിയത്. വർഷങ്ങൾക്ക് മുൻപ് ഇയാൾ മറ്റൊരു വിദ്യാർത്ഥിനിയോടും മോശമായി പെരുമാറിയിരുന്നു. ഇതേ തുടർന്ന് സസ്‌പെൻഷനിലായിരുന്ന മൻസൂർ അലി നവംബറിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.