ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ എം.എല്‍.എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ ഇ.ഡി മുതലായ അന്വേഷണ ഏജൻസികളെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി. മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡെയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുമായി സൗഹൃദമുള്ള എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുടെയടുത്താണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എം.എല്‍.എമാരെ അവരോടൊപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
സിസോദിയക്കെതിരേയുള്ള കേസ് വ്യാജമാണെന്ന് ബി.ജെ.പിക്ക് അറിയാം. പക്ഷെ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബി.ജെ.പി നേതാക്കള്‍ക്ക് പ്രത്യേകം ചുമതല പാര്‍ട്ടി നല്‍കിയിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സോംനാഥ് ഭാരതി പറഞ്ഞു. പണം വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന ആം ആദ്മിയിലെ മറ്റ് എം.എല്‍.എമാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം മനീഷ് സിസോദിയക്കെതിരേയള്ള കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനാണെന്ന് ബി.ജെ.പി പറഞ്ഞു. ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുകയാണെന്നും ബി.ജെ.പി ആരോപിച്ചു.