ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ നിറതോക്കും വെടിയുണ്ടകളുമായി രക്ഷിക്കാനെത്തിയ ഭർത്താവ് അറസ്റ്റിൽ. ഷെയ്ഖ്പുരയിലെ ഹുസൈനാബാദ് സ്വദേശി രാജുവാണ് ഭാര്യയെ രക്ഷിക്കാൻ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് അറസ്റ്റിലായത്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദർ ബ്ലോക്കിലെ മതോഖർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
പലപ്പോഴും ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്ന വികാസ് കുമാർ എന്ന യുവാവാണ് രാജു വീട്ടിലില്ലാത്ത സമയം നോക്കി ഭാര്യയെ തട്ടിക്കൊണ്ടുപോയത്. നിറതോക്കുമായെത്തി യുവാവിന്റെ വീട്ടിലെത്തി രാജു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു.
ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്ത രാജുവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ഇയാളുടെ ഭാര്യയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് മാറ്റി. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.