ഖാദിമേഖലയെ സംരക്ഷിയ്ക്കാൻ സമുദായം മുന്നിട്ടിറങ്ങണമെന്ന്
എൻ. എസ്. എസ്. ജനറൽ സെക്രട്ടറിയുടെ അഭ്യർത്ഥന

0

കൂവപ്പടി ജി. ഹരികുമാർ

ചങ്ങനാശ്ശേരി: ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ ഖാദി തുണിത്തരങ്ങളുടെ ഉപയോഗം ശീലമാക്കണമെന്ന്
എൻ. എസ്. എസ് ജനറൽ സെക്രട്ടറിയുടെ ആഹ്വാനം. ജൂലൈ 22ന് ചങ്ങനാശ്ശേരി പെരുന്നയിലെ ആസ്ഥാനത്തു നിന്നും ജി. സുകുമാരൻ നായരുടെ ഇതു സംബന്ധിച്ച പ്രത്യേക കത്ത് എല്ലാ എൻ. എസ്. എസ്. താലൂക്ക് യൂണിയനുകൾക്കും കരയോഗങ്ങൾക്കും അയച്ചു. വിവരണാതീതമായ പ്രതിസന്ധിയിലൂടെയാണ് ഖാദി മേഖല ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ഓരോ ഭാരതീയനും അതു സംരക്ഷിയ്ക്കുന്നതിൽ ബാദ്ധ്യത ഉണ്ടെന്നും കത്തിൽ പറയുന്നു. പരിശുദ്ധവും പവിത്രവുമായ ഖാദി ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും ഒരുപോലെ സമുദായം ശ്രദ്ധ പതിപ്പിയ്ക്കണം. അതിനായി ധരിയ്ക്കുന്ന വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഖാദിയ്ക്കു മുൻഗണന നൽകുക. ഖാദി മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ വരുമാനത്തിലുള്ള കുറവ് ഈ മേഖലയെത്തന്നെ തളർത്തിക്കൊണ്ടിരിക്കുകയാണെന്നു സുകുമാരൻ നായർ പറയുന്നു. അതിനാൽ, ദേശസ്നേഹികളായ നായർ സമുദായം ഖാദിപ്രചാരണത്തിലും വിപണനത്തിലും ശ്രദ്ധപതിപ്പിക്കണം.
ആഴ്ചയിലൊരിയ്ക്കലെങ്കിലും ഖാദിവസ്ത്രധാരണം ഉറപ്പുവരുത്തണം. നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും പ്രവർത്തകരും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.

NB: ഫോട്ടോകൾ ഇതോടൊപ്പം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here