തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറി റിക്കാർഡ് വിൽപനയിലേക്ക്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ അച്ചടിച്ചു വിതരണം ചെയ്തത് 10 ലക്ഷം ടിക്കറ്റാണ്. 10 ലക്ഷം ടിക്കറ്റുകൾ കൂടി ഈയാഴ്ച അവസാനത്തോടെ ജില്ലകളിലെ വിതരണക്കാർക്കു കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
500 രൂപയാണ് ടിക്കറ്റ് വില എങ്കിലും മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നു കിട്ടുന്നതെന്നും അധികൃതർ വ്യക്തമാക്കി. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാമെങ്കിലും ആദ്യ ഘട്ടമായി 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. സുരക്ഷയെ മുൻനിർത്തി ഫ്ളൂറസന്റ് മഷി ഉപയോഗിച്ചാണ് ഇക്കുറി ഓണം ബംപർ അച്ചടിക്കുന്നത്.
ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു കോടിയും മൂന്നാം സമ്മാനം പത്ത് സീരിസുകളിലായി ഒരു കോടി രൂപ വീതവുമാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേർക്കും അഞ്ചാം സമ്മാനമായി ലഭിക്കും. ഇതിനു പുറമെ 5000, 3000, 2000, 1000 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്.