ഗാന്ധിനഗർ: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിനെതിരെയും യു.പി.ഐ പോലുള്ള സംരംഭങ്ങൾക്കെതിരെയും ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യ ഡ്രൈവ് പൗരൻമാരുടെ ജീവിതം ലളിതമാക്കിയെന്നും ഇടനിലക്കാരെ നീക്കം ചെയ്തെന്നും മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ വീക്കിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി പരസ്യമായി പ്രതികരിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പ് നൽകിയ ഉടൻ തന്നെ പൗരൻമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ സാധിച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ഇവിടെ ചിലർ സർട്ടിഫിക്കറ്റിലെ തന്‍റെ ഫോട്ടോ മാത്രം ശ്രദ്ധിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചെന്ന് മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ ഇത്രയും വലിയ ജനസംഖ്യക്ക്, അവർക്ക് ലഭ്യമായ ഡോസുകളുടെ സർട്ടിഫിക്കറ്റുകൾ ഉടനടി വിതരണം ചെയ്യുന്നത് കണ്ട് ലോകം തന്നെ അത്ഭുതപ്പെട്ടു. വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ മറ്റ് പല രാജ്യങ്ങളിലെയും ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടനുഭവിച്ചു. എന്നാൽ ഇന്ത്യയിൽ ഒരാൾ വാക്സിൻ സ്വീകരിച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് അയാളുടെ ഫോണിൽ ലഭ്യമാകും- മോദി പറഞ്ഞു. സർട്ടിഫിക്കറ്റ് കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞു എന്നത് കാണാതെ എന്തിനാണ് അവർ തന്‍റെ ഫോട്ടോ മാത്രം ശ്രദ്ധിച്ച് വിവാദമുണ്ടാക്കുന്നതെന്നും മോദി ചോദിച്ചു.