തിരുവനന്തപുരം: എംഎം മണിയുടെ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിക്ക് കുട പിടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സതീശൻ ആക്ഷേപിച്ചു. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സിപിഎം എന്നും അദ്ദേഹം ചോദിച്ചു.
വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ടിപി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യുഡിഎഫ് നാലു ചുറ്റും കാവൽ നിന്ന് കെകെ രമയെ സംരക്ഷിക്കും.
സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ എകെജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെകെ രമ ഇരിക്കുമ്പോൾ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലെ തർക്കം നാഷണൽ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നും സതീശൻ പരിഹസിച്ചു.