പാലക്കാട്: മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച ബിജെപി പ്രാദേശിക നേതാവ് പ്രജീവ് ഒളിവിൽ. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ഉള്ളത്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്.
പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്‍റെ മരണത്തിന് കാരണം പ്രജീവാണ്. അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ഇയാള്‍ തന്നെ ഉപയോഗപ്പെടുത്തി. പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. അതിന്‍റെ വിവരങ്ങള്‍ തന്‍റെ ഫോണിലുണ്ട്. ഒടുവില്‍ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കത്തില്‍ പറയുന്നു.