മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങളും അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ‘റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്’ അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഒരേസമയം പരിസ്ഥിതിക്ക് ദോഷം ചെയ്യാതിരിക്കലും ആളുകളെ സ്വയം പര്യാപ്തമാക്കലുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഗാഡ്ജറ്റുകളും മറ്റും സ്വയം റിപ്പയർ ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയുള്ള ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ചർച്ച ജൂലൈ 13ന് നടന്നു. ഇന്ത്യയിലെ ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ നിധി ഖാരെ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ DoCA, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്തൃ പ്രവർത്തകർ & ഉപഭോക്തൃ സംഘടനകൾ എന്നിവരും പങ്കെടുത്തു.
ആളുകൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ കമ്പനികൾ ഒരു മാന്വൽ നൽകുന്നില്ല എന്ന പ്രധാന പ്രശ്നത്തെക്കുറിച്ച് യോഗം സംസാരിച്ചു. ആളുകളെ പുതിയ ഉല്ലപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നതിനായി ദീർഘകാലം നിലനിൽക്കാത്ത ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതടക്കമുള്ള ആസൂത്രിതമായ പല പ്രവർത്തനങ്ങളും കമ്പനികൾ ചെയ്തുവരുന്നതായി യോഗത്തിൽ ചർച്ച വന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ചിലവ് വരുത്തുക മാത്രമല്ല, ഇ-മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.