വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ട് സ്കൂട്ടർ നിര്‍ത്താതെ പോയ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി.
ആലപ്പുഴ നോര്‍ത്ത് എസ്ഐ മനോജ്, സിപിഒ ശ്യാം എന്നിവർക്കെതിരെയാണ് പരാതി. മണ്ണഞ്ചേരി തമ്പകച്ചുവട് പടിഞ്ഞാറ് ശേഖര്‍ നിവാസില്‍ ഉണ്ണിക്കൃഷ്ണന്(35) ആണ് ആലപ്പുഴ എസ്പിയ്ക്ക് പരാതി നല്‍കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരിയുടെ 10, 14 വയസുള്ള കുട്ടികളുമായി ഉണ്ണിക്കൃഷ്ണന് സ്കൂട്ടറില്‍ സിനിമയ്ക്ക് പോയിരുന്നു. വാഹനം കൈകാണിച്ചിട്ട് നിര്‍ത്തിയില്ല എന്ന് കാരണം പറഞ്ഞ് വൈകിട്ട് സ്റ്റേഷനില്‍ നിന്ന് വിളിച്ച പ്രകാരം സഹോദരിയും ഭര്‍ത്താവും സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന് ഹാജരാകാതെ വാഹനം തരില്ലായെന്നു പറഞ്ഞ് പോലീസ് വാഹനം പിടിച്ചുവച്ചു.
തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരായ ഉണ്ണികൃഷ്ണനെ നോര്‍ത്ത് എസ്ഐയും സിപിഒയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞുവെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തനിക്ക് മര്‍ദനമേറ്റിട്ടില്ലായെന്ന് പറയിപ്പിച്ച് ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.