ചലച്ചിത്രതാരം ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം. പണം വാങ്ങിയിട്ടും ഉദ്ഘാടനത്തിനെത്തിയില്ലെന്ന് ആരോപിച്ച് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് രംഗത്തെത്തിയിരിക്കുന്നത്. ശ്രീനാഥ് എത്താതിരുന്നത് മൂലം തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും സ്പോർട്സ് സിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയന്റ് കഫെ ഉദ്ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ നാലുലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവും കൈമാറാമെന്നായിരുന്നു ധാരണ. എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുമ്പ് താൻ യു.കെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ശ്രീനാഥ് ആവശ്യപ്പെട്ടു. തുടർന്ന് പരിപാടി 22ലേക്ക് മാറ്റി.
എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂർണമെന്റ് നടത്താനായില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശ്രീനാഥ് ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.