ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ

0

നോയിഡ: ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ. കൗമാരക്കാരായ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ടിവിയിലെ ക്രൈം ഷോയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാടിനെ നടുക്കിയ കുറ്റകൃത്യം ചെയ്തതെന്ന് കുട്ടികൾ പറഞ്ഞു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. 15,16 വയസ്സുള്ള പത്താം ക്ലാസ് വിദ്യാർഥികളാണ് അതേ സ്കൂളിലെ ഏഴുവയസ്സുകാരനെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂലൈ 9ന് സ്കൂളിൽനിന്ന് കുട്ടിയെ അലിഗഡിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം അവിടെവച്ച് തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തു. കുട്ടിയെ കാണാനില്ലെന്ന ഷേഖുപുർ സ്വദേശിയായ പിതാവിന്റെ പരാതിയിൽ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഐപിസി സെക്‌ഷൻ 302, 201 വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു.

സാമ്പത്തിക ഇടപാട് നടത്തുന്നതിനിടെ പ്രതികളിലൊരാൾക്ക് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. ഈ സാമ്പത്തിക നഷ്ടം നികത്താൻ മോചനദ്രവ്യത്തിനായി ഒരു കുട്ടിയെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ അഞ്ചുപേരും ചേർന്ന് തീരുമാനിച്ചു. കൊലപ്പെട്ട കുട്ടിയെതന്നെ തട്ടിക്കൊണ്ടുപോകാൻ നേരത്തേ പദ്ധതിയിട്ടിരുന്നില്ല. കുട്ടി അന്ന് നേരത്തേ സ്കൂളിൽ എത്തിയതിനാലും ആ സമയത്ത് അധികം ആളുകളില്ലാതിരുന്നതിനാലും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ക്ലാസിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സ്‌കൂളിന്റെ അതിർത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വേറെ സ്‌കൂളിൽ പഠിച്ചിരുന്ന മറ്റ് രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരിൽ രണ്ടുപേർ ചേർന്ന് കുട്ടിയെ അവിടെനിന്ന് ബൈക്കിൽ അലിഗഡിലേക്ക് കൊണ്ടുപോയി. ഒരാൾ ബസിൽ അവിടെയെത്തി. അഞ്ചുപേരിലൊരാളുടെ വീട് അലിഗഡിലായതിനാണ് അവിടേക്ക് പോയത്. പിന്നീട് പദ്ധതി വിജയിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന് ചിന്തിച്ച് പരിഭ്രാന്തരായി.

തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയും മൃതദേഹം നദിയിൽ തള്ളുകയുമായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച തൂവാല പ്രദേശത്തെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം ബുലന്ദ്ഷഹറിലേക്ക് മടങ്ങി. പിറ്റേദിവസം അലിഗഡിലെ നദിയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ബുലന്ദ്ഷഹറിൽനിന്ന് കാണാതായ ആൺകുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.
നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയതെന്നു പൊലീസ് പറഞ്ഞു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ കഥകൾ മെനഞ്ഞെങ്കിലും അവസാനം അഞ്ചുപേരും കുറ്റം സമ്മതിച്ചു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here