ന്യൂഡൽഹി: സ്വത്തു ഭാഗം വയ്ക്കൽ കേസുകൾ അനന്തമായി നീട്ടരുതെന്ന് സുപ്രീംകോടതി. പ്രാഥമിക ഉത്തരവിനു ശേഷം കേസ് അനന്തമായി നീട്ടിവയ്ക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചില സംസ്ഥാനങ്ങളിൽ ഈ രീതിയുണ്ടെന്നു പറഞ്ഞ സുപ്രീം കോടതി, ഇക്കാര്യം വിചാരണക്കോടതികളെ അറിയിക്കാൻ വിധിപ്പകർപ്പു ഹൈക്കോടതി രജിസ്റ്റ്രാർ ജനറൽമാർക്കു നൽകാൻ നിർദേശിച്ചു. ജഡ്ജിമാരായ എസ്.അബ്ദുൽ നസീർ, വിക്രംനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു വിധി.
കോഴിക്കോട്ടെ കെ.ഇ.കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ വിചാരണക്കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കി. ഈ നടപടി അസാധുവാക്കിയ സുപ്രീം കോടതി, വിചാരണക്കോടതി വിധി പുനഃസ്ഥാപിച്ചു. കരുണാകരന്റെ 4 മക്കളിൽ, ചിരുതക്കുട്ടിയെന്ന സ്ത്രീയിൽ ജനിച്ച ദാമോദരനാണ് സുപ്രീം കോടതിയിലെത്തിയത്.
രേഖാ മൂലമുള്ള തെളിവുകളുടെ അഭാവത്തിലും കരുണാകരനും ചിരുതക്കുട്ടിയും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്നുവെന്നു കണ്ടെത്തി വിചാരണക്കോടതി സ്വത്ത് തുല്യമായി വീതിച്ചിരുന്നു. ഇതിനെതിരെ കരുണാകരന്റെ മകൻ അച്യുതന്റെ മക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനുകൂല വിധി നൽകിയത്.