കൊച്ചി: പീഡന കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണെന്നും നടിയുടെ പിതാവ് പ്രതികരിച്ചു.
മകൾ സിനിമാരംഗത്തെത്തിയിട്ട് നാലഞ്ചുവര്‍ഷമായി. ഇതുവരെ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. അത് അന്വേഷിച്ചാൽ മനസിലാകും. സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ എന്തു തോന്നിവാസം കാണിച്ചാലും, അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയായി തോന്നാന്‍ കോടതി വിധികൊണ്ട് സാധ്യതയില്ലേയെന്ന് സംശയമുണ്ട്. അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും നടിയുടെ പിതാവ് പറഞ്ഞു.
മകൾ ഒരു തരത്തിലും വിജയ് ബാബുവിനെ അപമാനിക്കാന്‍ മുതിര്‍ന്നിട്ടില്ല. സംഭവം ഉണ്ടായപ്പോള്‍ നിയമപരമായി കേസ് കൊടുക്കുക മാത്രമാണ് ചെയ്തത്. ഏപ്രില്‍ 22 ന് കൊടുത്ത പരാതിയില്‍ രണ്ടുദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ സ്റ്റേഷനിലെ ഏതോ പൊലീസുകാരന് വിവരം ചോര്‍ത്തി കൊടുത്തതിനെ തുടര്‍ന്നാണ് വിജയ് ബാബു നാടുവിട്ടതെന്നും നടിയുടെ പിതാവ് ആരോപിച്ചു.
വിജയ് ബാബു നാടുവിട്ടത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. കുടുംബത്തെ സ്വാധീനിക്കാന്‍ പലതവണ ശ്രമം നടത്തി. പരാതി നല്‍കിയതിന് ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചുവെന്നും യുവനടിയുടെ കുടുംബം കുറ്റപ്പെടുത്തി.
അതേസമയം, വിജയ് ബാബുവിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, തിങ്കളാഴ്ച അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വിജയ് ബാബുവിനെതിരെ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റു ചെയ്യാമെന്നും എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. കേസിലെ നടപടി ക്രമങ്ങൾ രഹസ്യമായാണു നടത്തിയത്. സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.