കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ കേസിലെ ഒമ്പതാം പ്രതി പത്തനംതിട്ട മൈലാപ്ര സ്വദേശി സനൽ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2013-ല്‍ പതിനാലുകാരിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിൽ അന്വേഷണത്തിന് അനുമതി തേടി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടായേ പറ്റൂവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനിടെ കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് തെളിവ് സഹിതം വ്യക്തമാക്കാൻ മെമ്മറി കാർഡ് ഫൊറൻസിക് ലാബിൽ പരിശോധിക്കണം. തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ ഇത് പാടില്ല എന്ന് പറയാൻ വിചാരണ കോടതിയ്ക്ക് അധികാരമില്ല. വിചാരണ ഘട്ടത്തിൽ കോടതിയ്ക്ക് തെളിവ് പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
ഇതിനിടെ സർക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. കോടതിയിൽ നൽകുന്ന കേസിന്‍റെ തുടരന്വേഷണ വിവരങ്ങൾ ചോരരുതെന്നും ഇക്കാര്യം ഡിജിപി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കെട്ടിച്ചമതാണെന്ന് പ്രതിഭാഗം വിചാരണ കോടതിയെ അറിയിച്ചു. വാദത്തിനിടെ കേസിൽ വ്യവസായി ശരത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വിവരം അങ്കമാലി കോടതിയെ അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും