സി.പി.എമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത പുതിയ നീക്കം; എം.വി. ജയരാജനും ടി.വി. രാജേഷും കുഞ്ഞികൃഷ്‌ണന്റെ വീട്ടിലെത്തി

0

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട്‌ തിരിമറി വിവാദത്തെത്തുടര്‍ന്ന്‌ ഏരിയ സെക്രട്ടറി സ്‌ഥാനത്തു നിന്നും നീക്കിയ വി.കുഞ്ഞികൃഷ്‌ണനുമായി വീണ്ടും സി.പി.എം നേതൃത്വത്തിന്റെ അനുരഞ്‌ജന നീക്കം. സി.പി.എമ്മില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്‌ ഇത്തരം നീക്കം. പുറത്താക്കുകയോ തല്‍സ്‌ഥാനത്തു നിന്നും നീക്കുകയോ ചെയ്‌ത വ്യക്‌തിയുമായി പിന്നീട്‌ നേതാക്കള്‍ ചര്‍ച്ച നടത്തുന്ന പതിവ്‌ പാര്‍ട്ടിയിലില്ല. പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്‌ ഈ അസാധാരണ നടപടികള്‍.
ജില്ലാ സെക്രട്ടറി എം.വി ജയരാജനും നിലവിലെ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.വി രാജേഷും നേരിട്ട്‌ കുഞ്ഞികൃഷ്‌ണന്റെ വീട്ടിലെത്തിയാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. സംസ്‌ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ കഴിഞ്ഞ ദിവസം രാവിലെ പയ്യന്നൂരിലെത്തി കുഞ്ഞികൃഷ്‌ണനെ കണ്ട്‌ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ്‌ രാത്രിയോടെ ജില്ലാ സെക്രട്ടറിയും ഏരിയ സെക്രട്ടറിയും എത്തിയത്‌. മാധ്യമങ്ങള്‍ വിവരം അറിയാതിരിക്കാന്‍ രഹസ്യമായായിരുന്നു കൂടിക്കാഴ്‌ച.
ഏരിയ സെക്രട്ടറി സ്‌ഥാനത്തു നിന്നും വി. കുഞ്ഞികൃഷ്‌ണനെ നീക്കിയതായി കാണിച്ച്‌ സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഏരിയ സെക്രട്ടറിയുടെ പേരില്‍ നടപടിയില്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടിക്കകത്തെ മാനസിക ഐക്യമില്ലായ്‌മ പരിഹരിക്കാന്‍ സംസ്‌ഥാന കമ്മിറ്റി അംഗത്തിന്‌ ചുമതല കൊടുത്തുവെന്നുമാണ്‌ കുറിപ്പില്‍ പറഞ്ഞത്‌. എന്നാല്‍ ഏരിയ സെക്രട്ടറിയെ മാറ്റാതെ എങ്ങനെ പുതിയൊരാള്‍ക്ക്‌ ചുമതല കൈമാറും എന്ന ചോദ്യമാണ്‌ ഇപ്പോഴും അണികള്‍ ഉയര്‍ത്തുന്നത്‌. ഇതിനിടെയാണ്‌ അസാധാരണമായ കൂടിക്കാഴ്‌ചകള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്‌.
ഫണ്ട്‌ വിവാദവുമായി ബന്ധപ്പെട്ട്‌ മുഴുവന്‍ രേഖകളും കണക്കുകളും വ്യക്‌തമായി അവതരിപ്പിച്ച്‌ ബോധ്യപ്പെടുത്തിയിട്ടും ഏരിയ സെക്രട്ടറി സ്‌ഥാനത്തു നിന്നും കുഞ്ഞികൃഷ്‌ണനെ നീക്കുകയായിരുന്നു. ഇത്ര തിടുക്കത്തില്‍ ഏരിയ സെക്രട്ടറിയെ മാറ്റിയത്‌ എന്തടിസ്‌ഥാനത്തിലാണെന്നാണ്‌ പാര്‍ട്ടി ഭാരവാഹികള്‍ ചോദിക്കുന്നത്‌.ഓഡിറ്റിങ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെയാണ്‌ കുഞ്ഞികൃഷ്‌ണനെ ചുമതലപ്പെടുത്തിയത്‌. എന്നിട്ടും അവസാന നിമിഷത്തില്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നു കണ്ടാണ്‌ പൊതുപ്രവര്‍ത്തനം നിര്‍ത്തിയതായി കുഞ്ഞികൃഷ്‌ണന്‍ പ്രഖ്യാപിച്ചതും

LEAVE A REPLY

Please enter your comment!
Please enter your name here