ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ടതിന്റെ പേരിൽ പൊലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ലൈന്മാന്റെ പ്രതികാരം. ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനാണ് വൈദ്യുതി വിച്ഛേദിച്ച് പ്രതികാരം ചെയ്തത്.
ബറേലിയിലെ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായ വ്യക്തി തന്റെ ഡ്യൂട്ടിയുടെ ഭാഗമായി ഇലക്ട്രിക് ലൈൻ പരിശോധിക്കുന്നതിനായി പോകുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ പേപ്പർ ഉൾപ്പെടെയുള്ള രേഖകൾ ചോദിക്കുകയും ചെയ്തു. തുടർന്ന് ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിടുകയും ചെയ്തു. ഇതിനുപുറമെ, ഇപ്പോൾ തന്നെ ഈ വാഹനം പിടിച്ചെടുക്കാനുള്ള വകുപ്പുണ്ടെന്ന് ഭീഷണിപെടുത്തുകയും ചെയ്തത് ലൈന്മാനെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു.
പൊലീസ് ചെക്ക്പോസ്റ്റിൽ നിന്ന് ലൈന്മാൻ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തുടർന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്തു. എന്നാൽ, ഇത് പൊലീസ് പിഴ ചുമത്തിയതിന്റെ പ്രതികാരമായല്ല അദ്ദേഹം ചെയ്തതെന്ന് സമർഥിക്കാനും ലൈന്മാൻ മറന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് അനധികൃതമായി നൽകിയിരുന്ന കണക്ഷനാണ് താൻ വിച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്മാൻ നൽകിയ വിശദീകരണം.
വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അതേസമയം, അനധികൃതമായാണ് വൈദ്യുതി ലഭിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ലൈന്മാന്റെ പ്രതികാര നടപടിയായാണോ വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് അറിയില്ലെന്നും പൊലീസ് അറിയിച്ചു.