കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗ തീവ്രത കുറഞ്ഞതും വ്യാപന ശേഷി കൂടുതലുള്ളതുമായ ഓമിക്രോൺ വകഭേദമാണ് പരുന്നത്. പത്ത് ദിവസത്തിനിടെ 83 പേർ കോവിഡ് മൂലം മരിച്ചു. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് ഒമ്പത്, കൊല്ലം ഒമ്പത് എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ മരണ നിരക്ക്. ജൂണിൽ മാത്രം 150-ൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
പ്രായമേറിയവരും അസുഖബാധിതരായവരുമാണ് ഇപ്പോൾ കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം അടുത്ത മാസത്തോടെ രോഗ വ്യാപനത്തോത് വീണ്ടും ഉയരാനും അതനുസരിച്ച് മരണ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും ചികിത്സയ്ക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ചൊവ്വാഴ്ച രാജ്യത്ത് 11,793 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേർ മരിച്ചു. 96,700 പേർ ചികിത്സയിലാണ്. രോഗസ്ഥിരീകരണനിരക്ക് 2.49 ശതമാനം. 197.31 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തു.