കോട്ടയം: കൃത്രിമഹൃദയം തയാറാക്കി നല്‍കല്‍ അടക്കമുള്ള സമഗ്രഹൃദ്രോഗചികില്‍സയ്ക്കു തയാറെടുത്ത് ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഹൃദയപുനരുജ്ജീവനത്തിനുള്ള സ്‌റ്റെം സെല്‍ തെറാപ്പി, കൃത്രിമഹൃദയം തയാറാക്കലും അതു രോഗിയില്‍ പിടിപ്പിക്കലും, സാധാരണ ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണു ലക്ഷ്യമെന്നു ഡോ.കെ.എം.ചെറിയാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്തതലമുറ ഹൃദ്രോഗചികില്‍സയാണ് കേന്ദ്രത്തിലെ പ്രധാന ശ്രദ്ധാവിഷയം.
ചെങ്ങന്നൂരിലെ കല്ലിശ്ശേരിയില്‍ 2021 മാര്‍ച്ചിലാണ് ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലായി 70-ലധികം ഡോക്ടര്‍മാര്‍ ഇവിടെയുണ്ട്. ഹൃദയം തകരാറിലായ രോഗികള്‍ക്ക് ഇവിടെ സമഗ്ര പരിചരണ വിഭാഗമുണ്ട്.
കൃത്രിമ ഹൃദയം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ശില്‍പശാല ആശുപത്രിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സാവോപോളോ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. നോഡിര്‍ സ്‌േറ്റാള്‍ഫ്, യൂറോപ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് സൊെസെറ്റി പ്രസിഡന്റ് ഡോ. ഇവാന്‍ നെറ്റുക തുടങ്ങിയവര്‍ പങ്കെടുക്കും. നാളെ രാവിലെ 10.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഡോ. ചെറിയാനൊപ്പം എം.ഡി. ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍, കെ.എം.സി. െവെസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്റ്റിയന്‍ എന്നിവരും പങ്കെടുത്തു.
ഭാരം കുറഞ്ഞ കൃത്രിമഹൃദയത്തിന്
ശ്രമം: ഡോ.കെ.എം. ചെറിയാന്‍
നിലവില്‍ ഉണ്ടാക്കിയിട്ടുള്ള കൃത്രിമഹൃദയത്തിന് ഭാരമാണ് പ്രശ്‌നമെന്ന് ഡോ.കെ.എം.ചെറിയാന്‍ പറഞ്ഞു. അര കിലോയോളം ഭാരമുണ്ടിതിന്. ഇത് രോഗിക്ക് വലിയ പ്രയാസമുണ്ടാക്കും. ഭാരം കുറഞ്ഞ ഹൃദയം നിര്‍മിക്കുന്നതിനാണ് ശ്രമം. ഇതിനായി ഭാരം കുറഞ്ഞതും എന്നാല്‍ തകര്‍ന്നുപോകാത്തതുമായ ലോഹം ഉപയോഗിക്കണം.
അതിന് നാഷണല്‍ ഏയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ സഹായം വേണ്ടിവരാം. ബഹിരാകാശ പേടകങ്ങളില്‍ ഇത്തരം ലോഹം ഉപയോഗിക്കുന്നുണ്ട്. യന്ത്രമാണെങ്കിലും അവയവം ആയതിനാല്‍ നിര്‍മാണം, ശരീരത്തില്‍ ഉപയോഗം എന്നിവയ്ക്ക് നിരവധി കടമ്പകള്‍ കടന്ന് പോകണം. കൃത്രിമഹൃദയം വെച്ചാലും രോഗി ജീവിതകാലം മുഴുവന്‍ രക്തം നേര്‍പ്പിക്കുന്ന മരുന്ന് കഴിക്കേണ്ടിവരുമെന്നു ഡോക്ടര്‍ പറഞ്ഞു.