ലോക കേരള സഭയില്‍ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പങ്കുവെച്ച് വിദേശത്ത് വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ്. മുപ്പതാം വയസ്സില്‍ ഖത്തറില്‍ നിന്നും ആരംഭിച്ച പ്രവാസ ജീവിതത്തിലെ അതിജീവനപോരാട്ടത്തെകുറിച്ചാണ് എലിസബത്ത് വേദിയില്‍ പറഞ്ഞത്. പ്രസംഗത്തിനൊടുവില്‍ കേട്ട് മന്ത്രി വീണാ ജോര്‍ജ്ജ് അവരുടെ അടുത്തെത്തി ആശ്വസിപ്പിച്ചു.
‘ഖത്തറില്‍ മാത്രമേ എനിക്കൊരു പേടി സ്വപ്‌നമുണ്ടായിരുന്നുള്ളൂ. കാരണം അവര്‍ പൈസ തരില്ല. പൈസ ചോദിച്ചപ്പോള്‍ അടിക്കാന്‍ വന്നു, ഞാന്‍ ജയിലില്‍ പോയി. ഒമാനില്‍ വന്നപ്പോഴും ചീത്ത സാഹചര്യമായിരുന്നു. മലയാളി വീട്ടില്‍ ആയിരുന്നു. 30 റിയാല്‍ തന്നു. ചിക്കന്‍പോക്‌സ് വന്നപ്പോള്‍ 20 റിയാലിന് മരുന്ന് വാങ്ങിയിട്ട് 10 റിയാല്‍ മാത്രമാണ് എനിക്ക് തന്നത്. എന്നിട്ട് അവര്‍ ഭക്ഷണം മേടിച്ച് കഴിച്ച് അത് കച്ചറയില്‍ കൊണ്ടിട്ട് അതില്‍ നിന്നും ഭക്ഷണം എടുത്തു കഴിച്ചിട്ടുണ്ട്. വിശന്നിട്ട്. അതേപോലെയൊക്കെയാണ് എന്റെ ജീവിതം. 18 ാം വയസ്സില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവും അനുജനും മാനസിക രോഗികകളായിരുന്നു. എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളതെന്ന് എല്ലാവരും ചോദിക്കും. ഞാന്‍ പറയും ഇത്രയും വര്‍ഷമായി ഒരുകിടപ്പാടം പോലും ഇല്ലാതെ നിരങ്ങി നീങ്ങികൊണ്ടിരിക്കുകയാണെന്ന് മറുപടി പറയും.’ എന്നായിരുന്നു എലിസബത്തിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍.
പിപി ചിത്തരഞ്ജന്‍ എംഎല്‍എയും ഇത് സംബന്ധിച്ച ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രവാസ ലോകത്തിന്റെ നൊമ്പരം…
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രണ്ടാം ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. വിശ്വപൗരനായ പദ്മശ്രീ എം എ യൂസഫലി മുതല്‍ ചേരാനല്ലൂര്‍ സ്വദേശി എലിസബത്ത് ജോസഫ് വരെയുള്ളവര്‍ അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇന്നലത്തെ ദിവസം ഏറ്റവും ഹൃദയസ്പര്‍ശിയായത് കഴിഞ്ഞ 31ന് വര്‍ഷക്കാലമായി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകള്‍ ആയിരുന്നു.
ഈ കാലയളവിനുള്ളില്‍ രാപകലില്ലാതെ അധ്വാനിച്ച് കിട്ടിയ പ്രതിഫലം തന്റെ രണ്ട് പെണ്‍മക്കളെയും വിവാഹം ചെയ്ത് അയയ്ക്കുവാന്‍ കഴിഞ്ഞു. ഒരു ചെറിയ വീടും നിര്‍മ്മിച്ചു. മറ്റൊരു സമ്പാദ്യവും തനിക്കില്ല. ഇനി എത്ര കാലം കൂടി ജോലി ചെയ്യാന്‍ കഴിയുമെന്ന് നിശ്ചയവുമില്ല. നീണ്ട 31 വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്ന ഓരോ അനുഭവങ്ങള്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഒരു മലയാളിയുടെ വീട്ടില്‍ തന്നെ ജോലിക്ക് നിന്നപ്പോള്‍ അന്നത്തെ കാലത്ത് 30 റിയാല്‍ ആയിരുന്നു ശമ്പളം. സുഖമില്ലാതെ കിടന്നപ്പോള്‍ മരുന്ന് വാങ്ങിയതിന്റെ 10 റിയാല്‍ എടുത്തിട്ട് ഭക്ഷണം പോലും നല്‍കാതെ ബാക്കി 20 റിയാലും നല്‍കി അവിടെനിന്ന് പറഞ്ഞുവിട്ട വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍.