വാളയാർ: ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിൽ നിന്നും 56 ചാക്ക് റേഷനരി പിടികൂടി. വീടിനോടു ചേർന്ന ഷെഡിൽ സൂക്ഷിച്ച 2.815 ടൺ തമിഴ്‌നാട് റേഷനരിയാണ് പൊലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നു പിടികൂടിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കു റിപ്പോർട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ ജെ.എസ്.ഗോകുൽദാസ് അറിയിച്ചു.
വാളയാർ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നാണ് അരി പിടികൂടിയത്. തുടർപരിശോധനയ്ക്കു ശേഷം ഇയാൾക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവിൽ സപ്ലൈസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യവിവരത്തെത്തുടർന്നു വാളയാർ എസ്‌ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച അരി കണ്ടെത്തിയത്. സംസ്ഥാന അതിർത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്‌നാട്ടിൽ നിന്നു റേഷനരി കടത്തുന്നത്. ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ് ചെയ്യും. തുടർന്ന് പ്രത്യേക ബ്രാൻഡ് ചെയ്തു വിൽക്കുകയാണ് പതിവ്.