ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനം വർധന. 2021ൽ നിക്ഷേപം 30,500 കോടിയായി ഉയർന്നു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്.
ഇന്ത്യ ആസ്ഥാനമായുള്ള ശാഖകൾ വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴിയുമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്ക് നിക്ഷേപം 3.83 ബില്യൺ സ്വിസ് ഫ്രാങ്കായി കുതിച്ചുയർന്നു. സ്വിറ്റ്സർലൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
2020 അവസാനത്തോടെ 20,700 കോടിയായിരുന്നു സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യൻ ഇടപാടുകാരുടെ മൊത്തം നിക്ഷേപം. ഇത് തുടർച്ചയായ രണ്ടാം വർഷവും വർധിച്ചു. ഇന്ത്യക്കാരുടെ സേവിംഗ്സ് അക്കൗണ്ടുകളിലെ പണവും ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4,800 കോടി രൂപയായി വർധിച്ചു. രണ്ട് വർഷത്തെ ഇടിവിനെ മറികടന്നായിരുന്നു കുതിപ്പ്.
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന് ഒന്നാം മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം രണ്ടാം മോദി സർക്കാരും തൊടാതെ മാറ്റിവച്ചപ്പോൾ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കുതിച്ചുയരുകയാണ്.