‘ഒരു സോപ്പ് വാങ്ങി തരാമോ’ എന്ന് ചോദിച്ച വയോധികനായ യാചകനെ കുളിപ്പിച്ച അതേ പോലീസുകാരൻ തന്നെ ആ വയോധികന്റെ സംസ്ക്കാര ചടങ്ങുകൾക്കും തുണയായി

0

നെയ്യാറ്റിൻകര: ‘ഒരു സോപ്പ് വാങ്ങി തരാമോ’ എന്ന് ചോദിച്ച വയോധികനായ യാചകനെ കുളിപ്പിച്ച അതേ പോലീസുകാരൻ തന്നെ ആ വയോധികന്റെ സംസ്ക്കാര ചടങ്ങുകൾക്കും തുണയായി. നെയ്യാറ്റിൻകര ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പൂവാറിനു സമീപം വിരാലി തേവരുമുള്ള് വീട്ടിൽ എസ്.ബി. ഷൈജു അനാഥ വയോധികനെ കുളിപ്പിച്ച് ശുചിയാക്കിയ അപൂർവ സംഭവം മലയാള മനോരമ വാർത്തയാക്കിയിരുന്നു.

തിരുച്ചറപ്പള്ളി സ്വദേശി ആത്തിയപ്പൻ (സുബ്രഹ്മണ്യൻ – 87) ആണ് ഷൈജുവിന്റെ സഹജീവിസ്നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടായതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഈ സംഭവത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളിൽ നെയ്യാറ്റിൻകരയിലെ കട വരാന്തയിൽ അസുഖം ബാധിച്ചു കണ്ടെത്തിയ ആത്തിയപ്പനെ ഷൈജു ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ 17ന് രാത്രിയിൽ മരിച്ചു. തുടർന്ന് ഷൈജു ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഒടുവിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് അവരെ കണ്ടെത്തി. ആത്തിയപ്പൻ എന്ന പേര് അറിയുന്നതു പോലും അന്നാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് അത്തിയപ്പന്റെ മകൾ സെന്തമിഴ് ശെൽവി മറ്റൊരു ബന്ധുവിനൊപ്പം നെയ്യാറ്റിൻകരയിലെത്തി. ഇരുവർക്കും ഷൈജു താമസമൊരുക്കി. ഇന്നലെ രണ്ടരയോടെ ആത്തിയപ്പന്റെ മൃതശരീരം ജനറൽ ആശുപത്രിയിൽ നിന്ന് തൈക്കാട് ശാന്തി കവാടത്തിൽ ഷൈജു എത്തിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ബന്ധുക്കൾക്ക് തിരികെ മടങ്ങാനുള്ള പണവും നൽകിയ ശേഷമാണ് ഈ പൊലീസുകാരന്റെ മടങ്ങിയത്. മൂന്നു ദശാബ്ദമായി നെയ്യാറ്റിൻകരയിലും പരിസരത്തുമാണ് ആത്തിയപ്പൻ ജീവിച്ചതെന്നു ബന്ധുക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here