മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസിന്റെ കുറ്റപത്രത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യത്തിൽ നിന്നു പ്രോസിക്യൂഷൻ പിൻവാങ്ങി. കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷൻ നിലപാടിനെ പ്രതിഭാഗം കോടതിയിൽ ശക്തിയായി എതിർത്തതിനെ തുടർന്നാണു പ്രോസിക്യൂഷൻ പിൻമാറിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്കു മാറ്റി.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി കുറ്റപത്രം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ ഹർജി നൽകിയത്. ഇതിനെതിരെ പ്രതിഭാഗവും ഹർജി നൽകി. കുറ്റപത്രം നൽകി വിചാരണ തുടങ്ങിയ കേസിൽ കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള ആവശ്യം അംഗീകരിക്കരുതെന്നു പ്രതിഭാഗം വാദിച്ചു. വിചാരണവേളയിൽ കുറ്റപത്രം ഭേദഗതി ചെയ്താൽ കേസിന് അന്ത്യമുണ്ടാവില്ലെന്നു പ്രതിഭാഗം വാദിച്ചു. തുടർന്നു കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന അപേക്ഷയിൽ നിന്നു തൽക്കാലം പിന്മാറുകയാണെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.