മലയാളി യൂട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം. ദുബായില്‍ റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നത് ഭര്‍ത്താവ് മെഹ്നാസും സംഘവും പറയുന്നത് കെട്ടുകഥ മാത്രമാണെന്നാണ് പിതാവ് റാഷിദിന്റെ ആരോപണം.
ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് കുടുംബം. ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പിതാവ് റാഷിദ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുടുംബം മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് പരാതി നല്‍കി.
റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് മെഹനാസിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിഫ മെഹ്നുവിന്റെ കുടുംബം പറയുന്നു. പൊലീസ് മെഹനാസിനെ ചോദ്യം ചെയ്യണം. മെഹനാസും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജംഷാദും പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ക്കെതിരെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പിതാവ് റാഷിദ് പറഞ്ഞു.
കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡി വൈ എസ് പി ടി കെ അഷ്റഫ് വീട്ടിലെത്തി റിഫയുടെ മാതാപിതാക്കള്‍ സഹോദരന്‍ എന്നിവരുടെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ് റാഷിദ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിച്ച എന്ന വിവരം സംസ്‌ക്കാരത്തിന് ശേഷമാണ് അറിഞ്ഞത്. ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണം. ഇതിന് തങ്ങള്‍ തയ്യാറാണെന്നും കുടുംബം അറിയിച്ചു.
അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് പരാതി നല്‍കി. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയാണ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് കാസര്‍കോട് നീലേശ്വരം സ്വദേശി മെഹനാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 1 ന് രാത്രിയാണ് ദുബായിയിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്