കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.
നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു. ഇര ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു. വെള്ളിയാഴ്ചക്കുള്ളിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേർത്തിട്ടില്ല ..അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു.കേസ് വെള്ളിയാഴ്ച പരിഗണിക്കും.അന്ന് ആവശ്യം എങ്കിൽ ട്രയൽ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.