സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മതേതര കേരളം അവജ്ഞയോടെ തള്ളികളയും: കാന്തപുരം

0

ആലപ്പുഴ: സംസ്ഥാനത്തെ മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്, അതുകൊണ്ട് സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവർത്തനങ്ങളും ഇവിടെ വിലപ്പോകില്ലെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പറഞ്ഞു. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ(എസ് എസ് എഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനമായ എൻഹാൻസ് ഇന്ത്യ കോൺഫറൻസ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ തകർന്നു പോകുന്നതല്ല കേരളത്തിന്റെ സൗഹൃദ സാംസ്കാരിക പാരമ്പര്യം. അത് കാത്തുസൂക്ഷിക്കാൻ പ്രാപ്തമായ ദൃഢതയുള്ള സമൂഹം ഇവിടെയുണ്ട്. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ട്. അതിന്റെ ഭാഗമായി സംശയത്തിൻ്റെ ഒരു അന്തരീക്ഷം രൂപപ്പെടാൻ പാടില്ല. നിങ്ങളുടെ ആശങ്കകൾ മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാം. ഒന്നായി നിന്ന് സാമൂഹിക നവോഥാന പരിശ്രമങ്ങളിൽ പങ്കാളികളാകാം. ലഹരിക്കെതിരെ, സാമൂഹിക വിപത്തുകൾക്കെതിരെ വിദ്യാഭ്യാസത്തിനു വേണ്ടി നവോത്ഥാനത്തിനു വേണ്ടി ഒരുമിച്ച് നിൽക്കാം. ഓരോ മത വിഭാഗങ്ങളിലും ഉണ്ടാകുന്ന വർഗീയ തീവ്ര നിലപാടുകളെ തിരുത്താൻ അതിനകത്തു നിന്ന് തന്നെ തിരുത്തൽ ശ്രമങ്ങളുണ്ടാകണം. മത നേതൃത്വം അതിന് സന്നദ്ധരാകണം. ഇസ് ലാമിക പാരമ്പര്യ മത പണ്ഡിതർ അത് നിർവഹിക്കുന്നുണ്ട്.
അഹ്ലുസുന്നത്തി വൽ ജമാ അത്തിന്റെ വിശ്വാസത്തിൽ അടിയുറച്ച്, വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ ഇവിടെ സാഹോദര്യത്തോടെ ജീവിച്ചവരാണ് പാരമ്പര്യ വിശ്വാസികൾ. ഇന്നും എന്നും അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സൗഹൃദത്തിന് തുരങ്കം വെക്കുന്ന തീവ്ര ആശയക്കാരുടെ അജണ്ടയിൽ വീഴാൻ പാടില്ല. രാഷ്ട്രീയ സംഘടനകൾ തമ്മിലുളള സംഘർഷത്തെ മത വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമായി അവതരിപ്പിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാ
നുമാണ്. അതിൽ ആരും വീണു പോകരുത്. വ്യക്തികൾ ചെയ്യുന്ന കുഴപ്പങ്ങൾക്കും അക്രമങ്ങൾക്കും മതത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എസ് എസ് എഫ് പ്രവർത്തിക്കുന്നത് സമാധാനത്തിനും സമൂഹത്തിലെ അരാജക അധാർമ്മിക പ്രവണതകൾ അവസാനിപ്പിക്കാനുമാണ്. ഇപ്പോൾ ദേശീയ തലത്തിലും സജീവമായ പ്രവർത്തനങ്ങളാണ് എസ് എസ് എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ പരിതാപകരമാണ് ദേശീയ തലത്തിൽ മുസ് ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സാഹചര്യം. പല കമ്മീഷനുകളും ആ ദയനീയത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് പരിഹരിക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് എസ് എസ് എഫ് നടത്തുന്നത്. ഗ്രാമങ്ങളെ ദത്തെടുത്തും, വിദ്യാഭ്യാസം നൽകിയും അവരെ മുഖ്യധാരയിലെത്തിക്കാനുള്ള പരിശ്രമങ്ങൾ എസ് എസ് എഫ് നടത്തുന്നു.
അത്തരം നൻമകളോടൊപ്പം സമൂഹവുമുണ്ടാകണമെന്നും കാന്തപുരം ഉണർത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ ജാഫർ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലാണ് എൻ ഹാൻസ് ഇന്ത്യ കോൺഫറൻസ് നടന്നത്.

ഫോട്ടോ അടികുറിപ്പ്: എസ് എസ് എഫ് എന്‍ഹാന്‍സ്Ţ ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here