മേട്ടുപ്പാളയം∙ വേളാങ്കണ്ണി തീർഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് പുൽപ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ജോസ് കണികുളമാണ് (65) മരിച്ചത്. മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നയാളാണ്. മകൻ ജോബേഷ് (35), ജോബേഷിന്റെ മകൾ അനാമിക (9), തോമസ് (68), ജോർജ് (60) എന്നിവർക്കാണ് പരുക്കേറ്റത്.
ഈ മാസം പതിനാറിനാണ് ഇവർ വേളാങ്കണ്ണി തീർഥാടനത്തിനായി പോയത്. അവിടെനിന്നു തിരികെ വരുമ്പോഴായിരുന്നു അപകടം. മേട്ടുപ്പാളയത്തിനിന്നു മൂന്നാമത്തെ ഹെയർപിൻ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. ജോബേഷ് ആയിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ജോബേഷിന്റെ പിതാവ് ജോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് കാറിലുണ്ടായിരുന്ന എല്ലാവരെയും മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മേട്ടുപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.