ആലപ്പുഴ;തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്.
സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്.സ്ഥാനാർഥികൾ ആരും താരമല്ല: സഭയാണ് താരം.കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. ലൗ ജിഹാദ് കേരളത്തിലും ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ഒറ്റപ്പെട്ട സംഭവം ഉണ്ട്.അതിനെ തള്ളുന്നില്ല.കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. രാവിലെ 11 മണിയോടെ ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം കളക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
മന്ത്രി പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എം സ്വരാജ്, മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണവേളയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഉച്ചയ്ക്ക് 12.10 ഓടെ കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹൈബി ഈഡന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ ഉമയ്‌ക്കൊപ്പം നാമനിര്‍ദേശപത്രികാസമര്‍പ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സൈക്കില്‍ റിക്ഷയിലാണ് ഉമ തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ റിക്ഷയില്‍ സ്ഥാനാര്‍ത്ഥിയെത്തിയത്.
ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്ന് ഡോ. ജോ ജോസഫ്. ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. ഓരോ ദിവസവും പ്രവർത്തകർ ആവേശഭരിതരാകുകയാണ്. 100 സീറ്റ് തികയ്ക്കുമെന്നും തൃക്കാക്കരയിൽ 100 മേനി വിജയം കൊയ്യുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഡോ. ജോ ജോസഫ് പറഞ്ഞു. ഗുരുതുല്യനായ ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്. ഐഎംഎയിലെ ഡോക്ടർമാരുടെ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി അവകാശപ്പെട്ടു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി എത്തിയത് സൈക്കിൾ റിക്ഷയിലേറി. ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. വിലക്കയറ്റത്തിനും ഇന്ധനവിലവർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.