ന്യൂഡല്‍ഹി: സിബിഐയ്ക്കെതിരെ ആരോപണവുമായി കാര്‍ത്തി ചിദംബരം എംപി. റെയ്ഡിനിടെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയുമായി ബന്ധപ്പെട്ട അതീവ രഹസ്യാത്മക സ്വഭാവമുള്ള രേഖകള്‍ സിബിഐ കൈക്കലാക്കിയെന്നാണ് ആരോപണം. ലോക്സഭാ സ്പീക്കർ ഓം ബിര്‍ലയ്ക്ക് എഴുതിയ കത്തിലാണ് കാര്‍ത്തി ഇക്കാര്യം സൂചിപ്പിച്ചത്.
കൈക്കൂലി വാങ്ങിയശേഷം ചൈനയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി വിസ നല്‍കിയ കേസുമായി ബന്ധപെട്ടാണ് കാര്‍ത്തി ചിദംബരത്തിന്‍റെ വസതില്‍ റെയ്ഡ് നടന്നത്.
റെയ്ഡിനിടെ താന്‍ പാര്‍ലമെന്‍റിൽ ചോദിക്കാൻ തയാറാക്കിയ ചോദ്യങ്ങള്‍ എഴുതിവച്ചിരുന്ന കുറിപ്പുകളും, പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയുമായി ബന്ധപ്പെട്ട മറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തെന്ന് എംപി ആരോപിച്ചു.
തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കള്ളക്കേസുകള്‍ ചുമത്തി നിശബ്ദമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. പാര്‍ലമെന്‍റ് അംഗമെന്ന നിലയിലുള്ള തന്‍റെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണിതെന്നും കാര്‍ത്തി ആരോപിച്ചു.
കൈക്കൂലി കേസുമായി ബന്ധപെട്ട് തുടര്‍ച്ചയായി രണ്ടാം ദിവസവും ഡല്‍ഹിലെ സിബിഐ ആസ്ഥാനത്ത് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്.