ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ ഇന്നലെ വായ്പാ വ്യവസ്ഥയിൽ 40,000 ടൺ ഡീസൽകൂടി നല്കി. വിദേശനാണ്യശേഖരമില്ലാത്തതിനാൽ ഇന്ധനം വാങ്ങാൻ വഴിയില്ലാത്ത ലങ്കയ്ക്ക് ഇന്ത്യ കഴിഞ്ഞമാസം 50 കോടി ഡോളർ കൂടി വായ്പയായി അനുവദിച്ചിരുന്നു.
ലങ്കൻ ജനതയ്ക്കുള്ള അവശ്യസാധനങ്ങളുമായി ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ ഇന്നെത്തിച്ചേരുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
9,000 ടൺ അരി, ഇരുനൂറു ടൺ പാൽപ്പൊടി, 24 ടൺ മരുന്നുകൾ എന്നിവ അടക്കം 45 കോടി രൂപ വിലവരുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത്.