തിരുവനന്തപുരം: സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്തുന്നതിന് “ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ 387 സ്ഥാപനങ്ങൾ പരിശോധിച്ചു.
വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 88 സർവയലൻസ് സാമ്പിളും 13 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിർമാണശാലകൾ മുതൽ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങൾ വരെ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ശർക്കരയാണ് “മറയൂർ ശർക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു.
എന്നാൽ ഗുണമേൻമ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശർക്കര കൃത്രിമ നിറങ്ങൾ ചേർത്ത് മറയൂർ ശർക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു