കൊച്ചി: ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസിൽ വിവാദ മുദ്രാവാക്യം കുട്ടി സ്വയം വിളിച്ചതാണെന്ന് പിതാവ് അസ്‌കർ ലത്തീഫ്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഒളിവിൽ പോയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇന്ന് അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് പിതാവ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
”അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂർ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുൻപ് വിളിച്ചിട്ടുള്ളതാണല്ലോ. എൻആർസി സമരത്തിൽ വിളിച്ചതാണ്. സംഭവത്തിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യൻ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല.”- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
അതേസമയം ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ലെന്ന് കുട്ടിയും പ്രതികരിച്ചു. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത് എന്ന് അറിയില്ല. ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും കുട്ടി പറഞ്ഞു.
അതേസമയം കസ്റ്റഡിയിലെടുത്ത അസ്കറിനെ ഉടനെ ആലപ്പുഴയിലേക്ക് കൊണ്ട് പോകും. പൊലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്. മുദ്രാവാക്യം വിളിച്ചതിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നൽകുന്ന വിശദീകരണം.