പാലക്കാട് മണ്ണാർക്കാട് വനമേഖലയിൽ ഭക്ഷണം എന്നു കരുതി ബോംബ് കടിച്ച് പൊട്ടിച്ച് ദാരുണമായി വെള്ളിയാർ പുഴയിൽ ദിവസങ്ങളോളം വേദന തിന്ന് ഗർഭിണിയായ ആന ചെരിഞ്ഞിട്ട് മെയ് 27 ന് രണ്ടു വർഷം കഴിഞ്ഞെങ്കിലും പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യുവാനോ കുറ്റപത്രം സമർപ്പിക്കുവാനോ വനം വകുപ്പ് തയ്യാറായിട്ടില്ല.
ബോംബ് നിർമ്മിച്ച് നൽകിയ മൂന്നാം പ്രതി വിൽസനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മറ്റു പ്രതികൾ നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ രണ്ടാം പ്രതി റിയാസുദിൻ 6 മാസം മുമ്പ് കോടതിയിൽ കീഴടങ്ങിയിരുന്നു. ഒന്നാം പ്രതി റിയാസുദിൻറെ പിതാവ് അബ്ദുൽ കരീം ഇപ്പോഴും ഒളിവിൽ തന്നെയാണ്. സംഭവത്തിൽ കുറ്റപത്രം നൽകുവാൻ വനം വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സംഭവത്തെ കുറിച്ചുള്ള വിവരവകാശങ്ങൾക്ക് തിരുവനന്തപുരം വകുപ്പ് ആസ്ഥാനത്തുനിന്നും മണ്ണാർക്കാട് ഡിവിഷനിൽ ലഭിക്കും എന്നായിരുന്നു മറുപടി. പക്ഷെ മണ്ണാർക്കാട് ഡിവിഷണൽ ഓഫിസിൽ പ്രവർത്തി ദിവസങ്ങളിൽ വന്ന് സൂപ്രണ്ടിന്റെ സാന്നിത്യത്തിൽ രേഖകൾ പരിശോധിക്കാവുന്നതാണ് എന്നാണ് ഡിവിഷണൽ ഓഫിസിൽ നിന്നും ലഭിച്ചിരിക്കുന്ന മറുപടി. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ പോലും പ്രതികളെ രക്ഷപെടുത്താൻ വനം വകുപ്പ് തങ്ങളെകൊണ്ട് ആവുന്നതെല്ലാം ചെയ്തുകഴിഞ്ഞു. ആനകൾക്ക് നേരെ നടന്ന ഏതെങ്കിലും അക്രമണത്തിലോ കൊന്നുതള്ളിയ സംഭവങ്ങളിലോ ഒരു നടപടിയും അടുത്ത വർഷങ്ങളിൽ വനംവകുപ്പ് എടുത്തിട്ടില്ല .പൈനാപ്പിൾ ബോംബ് കേസുകൾ പോലുള്ള വൻ പ്രതിക്ഷേധം ഉണ്ടാകുന്ന സംഭവങ്ങളിൽ കേസ് രെജിസ്റ്റർ ചെയ്ത് പൊതുജനത്തെ പറ്റിക്കുകയും കുറ്റപത്രം നൽകാതെയും കേസ് വേണ്ടരീതിയിൽ അന്വേഷിക്കാതെയും പ്രതികളെ രക്ഷിക്കുന്ന നിലപാട് ആണ് എടുക്കാറുള്ളത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ വള്ളംകുളം നാരായണൻകുട്ടി എന്ന ആനക്ക് നേരെ ഈ വർഷം മെയ് 3 ന് കുരുമുളക് സ്പ്രേ അടിച്ചതിന് പ്രണവ് എന്ന ആളെ ചെങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അടുത്ത കാലത്ത് റിമാൻഡ് ചെയ്യപ്പെട്ട ഏക സംഭവം ഈ കേസ് രെജിസ്റ്റർ വനംവകുപ്പ് ആയിരുന്നില്ല തൃക്കൊടിത്താനം പോലീസ് ആയിരുന്നു എന്നതായിരുന്നു കേസ് രെജിസ്റ്റർ ചെയ്യപ്പെടാൻ ഉണ്ടായ കാരണം.
കേന്ദ സർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിൽ 2017-18 കാലഘട്ടത്തിൽ 3054 ആനകൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ (2018 -2021) 454 ആനകൾ ആണ് കാട്ടിൽ ചെരിഞ്ഞത്. പലതും വേട്ടയാടപ്പെടുകയോ പരിസരവാസികൾ കൊല്ലുകയോ ആണ് ചെയ്തിട്ടുള്ളത് . അസുഖം ബാധിച്ച ആനകളെ ചികിൽസിക്കാനുള്ള യാതൊരു സംവിധാനവും വനം വകുപ്പിന് ഇല്ല. നാട്ടാനകൾ എന്ന പേരിൽ 459 ആനഅടിമകൾ നിലവിൽ ഉണ്ട്. 93 ആനകൾ ആണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ചെരിഞ്ഞത്. ക്രൂരമായ പീഢനത്താലും മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെയും 92 ആനകളും ചത്തൊടുങ്ങിയപ്പോൾ വയസ്സായി ചെരിഞ്ഞത് 88 വയസ്സുള്ള ദാക്ഷായണി എന്ന ആന മാത്രം ആയിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിൽ അന്വേഷണമോ കുറ്റക്കാരെ ശിക്ഷിക്കാനോ വനം വകുപ്പ് മുതിർന്നിട്ടില്ല.
ആനകളുടെ സംരക്ഷണം വനംവകുപ്പിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചില്ലെങ്കിൽ ആനകൾ ചരിത്രത്തിലെ ഒരു അധ്യായം മാത്രം ആയിരിക്കും